ബെംഗളൂരു: നഗരത്തിലെത്തുന്ന എല്ലാ അന്തര്‍സംസ്ഥാന യാത്രക്കാര്‍ക്കും ആര്.ടി.പി.സി.ആര് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവിന് പിന്നാലെ നിലപാട് മയപ്പെടുത്തി ആരോഗ്യമന്ത്രി കെ. സുധാകര്‍.
നഗരത്തിലെത്തുന്ന മറ്റു സംസ്ഥാന യാത്രക്കാരെ ഒരാഴ്ചക്കുശേഷം കോവിഡ് പരിശോധനക്ക് വിധേയമാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ചണ്ഡിഗഢ് എന്നിവിടങ്ങളില്‍നിന്ന് വരുന്ന, ഒരാഴ്ചയില്‍ കൂടുതല്‍ നഗരത്തില്‍ തങ്ങുന്നവര്‍ക്കാണ് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ബെംഗളൂരുവിലെത്തുന്ന യാത്രക്കാര്‍ 72 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമെന്നാണ് ഉത്തരവ്.
എന്നാല്‍, യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂര്‍ മുൻപെടുത്ത കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കൊണ്ട് കാര്യമായ ഫലമില്ലെന്നാണ് ഇപ്പോള്‍ ആരോഗ്യവകുപ്പിൻ്റെ വിലയിരുത്തല്‍.
സര്ട്ടിഫിക്കറ്റുമായെത്തുന്ന യാത്രക്കാര്‍ കോവിഡ് മുക്തരാണെന്ന് ഉറപ്പിക്കാനാവില്ലെന്നും അതിനാല്‍ ഒരാഴ്ചക്കുശേഷം യാത്രക്കാരെ കോവിഡ് പരിശോധനക്ക് വിധേയമാക്കാനാണ് തീരുമാനമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.
അതേസമയം, ഒരാഴ്ചക്കുള്ളില്‍ ബെംഗളൂരുവിലെത്തി മടങ്ങുന്നവര്‍ക്കും ബംഗളൂരു ട്രാന്‍സിറ്റ് പോയന്റായി യാത്ര ചെയ്യുന്നവര്‍ക്കും ആര്.ടി.പി.സി.ആര് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമില്ലെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു.
ആദ്യഘട്ടത്തില്‍ കേരളം, മഹാരാഷ്ട്ര എന്നിവിടങ്ങളില്നിന്നുള്ളവര്ക്കായിരുന്നു നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
മാര്‍ച്ച് 22 ന് ഈ ഉത്തരവ് പുതുക്കി പഞ്ചാബ്, ചണ്ഡിഗഢ് സംസ്ഥാനങ്ങളെയും ഉള്‍പ്പെടുത്തി. മാര്‍ച്ച് 25ന് മുഴുവന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ക്കും നിയന്ത്രണം ബാധകമാക്കി ഉത്തരവ് പരിഷ്കരിച്ചു.
ഏപ്രില്‍ ഒന്നുമുതല്‍ ഈ ഉത്തരവ് നടപ്പാവുമെന്നാണ് അറിയിച്ചതെങ്കിലും ഉത്തരവ് നടപ്പാക്കുന്നതിലെ പ്രായോഗിക ബുദ്ധിമുട്ടുകള്‍ കാരണം നിലപാട് മയപ്പെടുത്താന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരാവുകയായിരുന്നു.
ബെംഗളൂരു നഗരത്തില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളില്‍ 60 ശതമാനവും അന്തര്‍ സംസ്ഥാന യാത്രാ പശ്ചാത്തലമുള്ളവരാണെന്നാണ് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.