ന്യൂഡൽഹി: സ്കൂൾ തുറക്കുമ്പോൾ പത്തുദിവസം ബാഗില്ലാതെ സ്കൂളില്‍ പോകാം. രാജ്യവ്യാപകമായി അടഞ്ഞുകിടന്ന സ്കൂളുകള്‍ തുറക്കുമ്പോള്‍ സംസ്ഥാന സര്‍ക്കാരുകള്‍ പാലിക്കേണ്ട നിര്‍ദേശങ്ങളുമായി കേന്ദ്രസര്‍ക്കാര്‍.
ഒരു അക്കാദമിക വര്‍ഷത്തിന്റെ മൂന്നിലൊന്ന് ദിവസങ്ങളില്‍ ബാഗില്ലാതെ ക്ലാസില്‍ വരാന്‍ വിദ്യാര്‍ഥികളെ അനുവദിക്കണം. ബാഗിന്റെ അമിത ഭാരം കുട്ടികളുടെ ശാരിരീക വളര്‍ച്ചയെ ബാധിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനാല്‍ ഭാരം കുറഞ്ഞ ബാഗ് എന്ന ആശയം സര്‍ക്കാരിന്റെ പരിഗണനയിലായിരുന്നു.
ഇതില്‍ നിന്നും വ്യത്യസ്തമായി ഒരു മാസത്തില്‍ 10 ദിവസമെങ്കിലും കുട്ടികള്‍ ബാഗില്ലാതെ ക്ലാസില്‍ വരാന്‍ അനുവദിക്കണമെന്നാണ് കേന്ദ്രം നിര്‍ദേശിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ പുതിയ വിദ്യാഭ്യാസ പരിഷ്കരണ നയത്തിന്റെ ഭാഗമായാണ് പുതിയ നിര്‍ദേശം.
ഒന്നു മുതല്‍ പ്ലസ്ടു വരെ ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ബാഗില്ലാതെ ക്ലാസില്‍ വരാനുള്ള അവസരം ഒരുക്കണമെന്നാണ് കേന്ദ്രത്തിന്റെ നിര്‍ദേശം. ഒരു അക്കാദമിക വര്‍ഷത്തില്‍ മൂന്നിലൊന്ന് ദിവസങ്ങളില്‍ ഇതിനുള്ള സാഹചര്യം ഒരുക്കണം.
അതായത് ഒരു മാസത്തില്‍ പത്തുദിവസം ബാഗില്ലാതെ സ്വതന്ത്രമായി ക്ലാസില്‍ വരാന്‍ കുട്ടികളെ അനുവദിക്കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്കിയ നിര്‍ദേശത്തില്‍ പറയുന്നു.