ബെംഗളൂരു: നഗരത്തിലെ പ്രധാന വ്യാപാരമേഖലയായ കലാശിപാളയയിൽ നടക്കുന്ന കവർച്ചകൾ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്കു വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. കത്തി കാണിച്ചു ഭീഷണിപ്പെടുത്തിയുമൊക്കെ ഇവിടെ നടക്കുന്ന കവർച്ചകൾ എണ്ണമറ്റതാണ്.
തൊഴിൽ തേടിയും പഠനത്തിനും മറ്റും നഗരത്തിൽ ആദ്യമായി എത്തുന്നവരാണു കവർച്ചയ്ക്ക് ഇരയാകുന്നതിൽ ഏറെയും. വലിയതോതിൽ പരാതി ഉയരുന്ന സമയങ്ങളിൽ പട്രോളിങ്ങുമായി പൊലീസ് ഇവിടെ സജീവമാകാറുണ്ട്.
കഴിഞ്ഞദിവസം കലാശിപാളയയിൽ ബസ് കാത്തുനിന്ന ഒരു മലയാളി യുവതിയുടെ ബാഗ് കൊള്ളയടിച്ചു. രാത്രി വൈകിയും അതിരാവിലെയും കലാശിപാളയ യാത്രയ്ക്കു സുരക്ഷിതമല്ലെന്ന കാലങ്ങളായുള്ള പരാതിക്കിടെയാണു പുതിയ സംഭവം.
കാസര്‍കോട് കുറ്റിക്കോല്‍ സ്വദേശിനിയും ഐബിഎമ്മില്‍ സോഫ്റ്റ്വെയര് എന്‍ജിനീയറുമായ ബി.ആര് അക്ഷയയുടെ ലാപ്ടോപ്പും പണവും സര്‍ട്ടിഫിക്കറ്റുകളും ഉള്‍പ്പെട്ട ബാഗാണ് കൊളളയടിക്കപ്പെട്ടത്. കലാശിപാളയയില്‍ രാത്രി സമയം ബസ് കാത്തു നില്‍ക്കവേയാണ് മോഷണം.
രണ്ടു പേര് ചേര്‍ന്നു സംഘടിത നീക്കത്തിലൂടെ അക്ഷയയുടെ ബാഗ് കവരുന്നതിന്റെ സിസി ടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കലാശിപാളയ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബിടെക്, പ്ലസ് ടു സര്‍ട്ടിഫിക്കറ്റുകള്‍, ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍, ഓഫിസ് ഐഡി കാര്‍ഡ്, 1000 രൂപ എന്നിവയാണു നഷ്ടപ്പെട്ടതെന്ന് അക്ഷയ പരാതിയില്‍ പറയുന്നു.